തുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 28 ലും എൽഡിഎഫ് വിജയിച്ചു. ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മൂന്നു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. കരയാറ്റ, മേറ്റടി, കോളാരി എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം എൽഡിഎഫിനു 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
സീറ്റ് നില
ആകെ വാർഡ് –35
∙ എൽഡിഎഫ് –28 (സിപിഎം–24, സിപിഐ–1, സിഎംപി–1, ഐഎൻഎൽ–1, ജനതാദൾ (എസ്)–1)
∙ യുഡിഎഫ്– 7 (കോൺഗ്രസ് –4, മുസ്‌ലിം ലീഗ്–3)
തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. 112 സ്ഥാനാർഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത്. ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തി.
ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കി. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.