സ്വകാര്യാശുപത്രികളുടെ ക്രൂരത കൊണ്ട് ജീവൻ പൊലിഞ്ഞ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇതിനിടെ മുരുകനെ മരണത്തിലേക്ക് തള്ളിവിട്ട സ്വകാര്യാശുപത്രികളേ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. നിലവിലുള്ള നിയമങ്ങൾക്കും മെഡിക്കൽ എത്തിക്സിനും വിരുദ്ധമായിട്ടാണ് സ്വകാര്യാശുപത്രികൾ മുരുകനോട് പെരുമാറിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതര വീഴ്ചയാണുണ്ടായതെന്ന് കൊല്ലം ഡി.എം.ഒ ഇൻചാർജ് ഡോ. പി.ആർ.ജയശങ്കർ മനോരമ ന്യൂസിനോട് പറഞ്ഞു. റിപ്പോർട്ട് ഇന്ന് കൊല്ലം ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
സ്വകാര്യാശുപത്രികളുടെ ക്രൂരത കൊണ്ട് ജീവൻ പൊലിഞ്ഞ മുരുകനെ രക്ഷിക്കാൻ ആരും വേണ്ടത് ചെയ്തില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടത്തൽ. അവരുടേതായ വാദങ്ങൾ നിരത്തുന്ന സ്വകാര്യാശുപത്രികൾ മെഡിക്കൽ എത്തിക്സിന് വിരുദ്ധമായിട്ടാണ് മുരുകനോട് പെരുമാറിയത്. അത്യാഹിതാവസ്ഥയിലുള്ള രോഗിയെ ബോധാവസ്ഥയിലാണെങ്കിലും അബോധാവസ്ഥയിലാണെങ്കിലും അടിയന്തിര ചികിൽ ലഭ്യമാക്കാൻ ആശുപത്രികൾ ബാധ്യസ്ഥരായിരുന്നുവെന്ന് ഡോ.പി.ആർ. ജയശങ്കർ മനോരമ ന്യൂസിനോട് പറഞ്ഞു.
മുരുകന് ചികിൽസ ലഭ്യമായ അടുത്ത ആശുപത്രിവരെ സുരക്ഷിതമായി എത്തിക്കാൻ ഓരോ ആശുപത്രിയും ഡോക്ടറും നിയമപരമായി ബാധ്യസ്ഥരായിരുന്നു. മെഡിട്രീന ,മെഡിസിറ്റി എന്നീ ആശുപത്രികളിൽ വേണ്ടവിധത്തിൽ ഡോക്ടർമാർ നോക്കിയില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. വെൻ്ിലേറ്ററും ഡോക്ടറും ഉണ്ടെന്ന് ഉറപ്പിച്ചിച്ചാണ് മുരുകനെ മെഡിട്രീനയിലേക്ക് അയച്ചതെന്ന് കിംസ് ആശുപത്രി യുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.