സിനിമാമേഖലയിലെ ശക്തരായ ഒരുവിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. ബ്ലാക്ക്മെയിലിങ് പരാതി നല്‍കിയത് വൈകിയാണെന്ന പൊലീസ് വാദം തെറ്റെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
സിനിമയിലെ ശക്തരായ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ൈഹക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് ഉയര്‍ത്തുന്നത്. മാധ്യമങ്ങളെയും, പൊലീസിനെയും, രാഷ്ട്രീയ നേതാക്കളെയും ഇവര്‍സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയമില്ല. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി നടിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളാണെന്ന ആദ്യകുറ്റപത്രത്തിലെ കണ്ടെത്തലിനു വിരുദ്ധമായാണ് പൊലീസ് തന്നെ പ്രതിചേര്‍ത്തത്.
പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്ട്‌സ്ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നു. പൾസർ സുനി കൊടുത്തയച്ച കത്തിൽ രണ്ടുകോടിരൂപ ആവശ്യപ്പെട്ടിട്ടില്ല. ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി വിളിച്ച ഫോൺ കോളിൽ ഈ തുക പറയുന്നതിനാലാണ് പൊലീസിന് നല്‍കിയ പരാതിയിൽ ഉള്‍പ്പെടുത്തിയത്.
താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ പ്രതിസന്ധിയിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുളള വാദവും ജാമ്യാപേക്ഷയില്‍ദിലീപ് ഉയര്‍ത്തുന്നു.