മിസോറം ലോട്ടറി തൽക്കാലം കേരളത്തിലേക്കില്ല.കേരളത്തിലെ വിതരണവും വിൽപനയും നിർത്തിവച്ചു. ഇക്കാര്യം മിസോറം സർക്കാർ കേരളത്തെ അറിയിച്ചു. സംസ്ഥാനത്തു മിസോറം ലോട്ടറിയുടെ വിൽപന നിർത്തിവയ്ക്കുമെന്നും ഇൗയാഴ്ച തന്നെ ടിക്കറ്റുകൾ വിപണിയിൽ നിന്നു പിൻവലിക്കുമെന്നും മിസോറം സർക്കാർ വ്യക്തമാക്കിയിരുന്നു. മിസോറം ധനമന്ത്രി ലാൽസാവ്തയാണു സ്വകാര്യ ചാനലിനോടു നിലപാടു വ്യക്തമാക്കിയത്. വിൽപന നിയമവിരുദ്ധമെന്നു കാട്ടി സംസ്ഥാന നികുതിവകുപ്പു നൽകിയ കത്തു പരിഗണിച്ചാണു നടപടി.
മിസോറം ലോട്ടറി വിൽപനയിലെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന സിഎജി റിപ്പോർട്ട് അടക്കമാണു സംസ്ഥാനം മിസോറം സർക്കാരിനും കേന്ദ്രത്തിനും കത്തയച്ചത്. വിൽപന തുടർന്നാൽ മിസോറം ലോട്ടറി ഡയറക്ടർക്ക് എതിരെ നടപടിയെടുക്കുമെന്നും കത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തു വിതരണം ചെയ്ത 560 ലക്ഷം ലോട്ടറി ടിക്കറ്റുകൾ സംസ്ഥാന സർക്കാർ പിടിച്ചെടുത്തിരുന്നു.ഇതിനെതിരെ ലോട്ടറി നടത്തിപ്പുകാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടതിയെ സമീപിക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല.