മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കുന്നതിനായി ബിജെപി നേതാക്കൾക്കു കൈക്കൂലി നൽകിയെന്ന വിവാദത്തിൽ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെതിരെ പാർട്ടി നടപടി. രാജേഷിനെ സംഘടനാ ചുമതലകളിൽനിന്നു മാറ്റി. പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടു ചോർന്ന സംഭവത്തിലാണു നടപടി. അതേസമയം, കോഴിക്കോട് നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിനു വേണ്ടി വ്യാജ രസീത് തയാറാക്കിയ സംഭവത്തിൽ യുവമോർച്ച നേതാവിനെതിരെയും നടപടിയെടുത്തു. ഇതു സംബന്ധിച്ച വിവരം ചോർത്തിയതിനു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണയെയാണു ചുമതലകളിൽനിന്നു നീക്കിയത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം നടപടിയെടുത്തത്.
അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണു പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോർ കമ്മിറ്റി യോഗത്തിൽ എം.ടി. രമേശ് തെളിവു സഹിതം ഉന്നയിച്ച പേരുകളാണു നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശൻ, അംഗം എ.കെ. നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
അന്വേഷണ കമ്മിഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട എ.കെ. നസീറിനെതിരെ ഇ–മെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനായില്ലെന്നു പരാതിയുണ്ട്. എ.കെ. നസീർ തന്റെ ഹോട്ടലിന്റെ ഇ–മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണെന്നും കേന്ദ്രത്തിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
വർക്കലയിലുള്ള എസ്ആർ സ്വകാര്യ മെഡിക്കൽ കോളജിന് അനുമതി ലഭിക്കുന്നതിനായി മെഡിക്കൽ കോളജ് ഉടമ ആർ ഷാജിയിൽനിന്ന് 5.6 കോടി രൂപ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടർന്നു പാർട്ടിയുടെ സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു.
വ്യാജ രസീതിൽ കോടികളുടെ പിരിവ്
കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിൽ വേളയിൽ വ്യാജ രസീത് ഉപയോഗിച്ചു നേതാക്കൾ കോടികൾ പിരിച്ചു സ്വന്തം കീശയിലാക്കിയെന്നായിരുന്നു ആരോപണം. വ്യാജ രസീത് ഉപയോഗിച്ചുള്ള പിരിവിനെക്കുറിച്ചു പരാതി ലഭിച്ചതിനെ തുടർന്നു കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണു തെളിവുകൾ ശേഖരിച്ചത്. നേരത്തേ സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെ തുടർന്നു സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചെങ്കിലും ആരോപണം ഒതുക്കിത്തീർത്തിരുന്നു.
ഇതിനെ തുടർന്ന് ജില്ലയിലെ ചില നേതാക്കൾ കേന്ദ്രത്തെ നേരിട്ടു സമീപിച്ചു. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തി. പിരിവിൽ കോഴിക്കോടു ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതൽ 50,000 രൂപ വരെ വ്യാപാരികളിൽനിന്നു വ്യാജ രസീതു നൽകി വാങ്ങി. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയിൽനിന്നു ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തിൽ നിർണായകമായത്. സംസ്ഥാന സമിതി അംഗം എം. മോഹനനാണു രസീത് അച്ചടിക്കാൻ പ്രസിനെ സമീപിച്ചതെന്നും മൊഴിയുണ്ട്.
Advertisement