സംവരണമാവശ്യപ്പെട്ട് മുംബൈയില്‍ മറാത്താ ക്രാന്തി മോര്‍ച്ചയുടെ റാലി. മൂന്നുലക്ഷത്തോളംപേര്‍ റാലിയില്‍ പങ്കെടുക്കുന്നുവെന്നാണ് സംഘാടകരുടെ അവകാശവാദം. ബൈക്കുളയിലെ ജിജാമാതാ ഉദ്യാനില്‍ നിന്നാരംഭിച്ച റാലി വൈകിട്ട് അഞ്ചിന് ആസാദ് മൈതാനിയില്‍ സമാപിക്കും. അന്‍പത്തിയെട്ടാമത്തെ റാലിയാണ് മറാത്താ ക്രാന്തി മോര്‍ച്ച നടത്തുന്നത്. രണ്ടാഴ്ചയ്ക്കം സര്‍ക്കാര്‍ അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. സൗത്ത് മുബൈയില്‍ പൊലീസ് കര്‍ശനഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
റാലിയെത്തുടർന്ന് ദക്ഷിണ മുംബൈ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. ബൈക്കുളയിൽ ജിജ മാതാ മൈതാനത്തു നിന്നു ജാഥയായി ആണ് സമ്മേളന വേദിയായ ആസാദ് മൈതാനത്ത് പ്രതിഷേധക്കാർ എത്തിയിരിക്കുന്നത്. സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപം ജെജെ മേൽപാലത്തിൽ ഗതാഗതം നിരോധിച്ച് മറാഠാ റാലിക്കായി മാത്രം നീക്കിവച്ചിരിക്കുകയാണ്. ദക്ഷിണ മുംബൈയിലെ സ്കൂളുകൾക്ക് അവധി നൽകി.
മുംബൈ മേഖലയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്തവിപണിയായ വാശി എപിഎംസിയിൽ കച്ചവടം നിലച്ചു. കയറ്റിറക്കു തൊഴിലാളികളും കച്ചവടക്കാരിൽ വലിയൊരു പങ്കും റാലിയിൽ പങ്കെടുക്കുന്നതിനാലാണിത്. മുംബൈയിലെ ഡബ്ബാവാലകൾ ഭക്ഷണവിതരണം ഉപേക്ഷിച്ച് സമരത്തിൽ അണിചേർന്നു.
ദക്ഷിണ മുംബൈ മേഖലയിൽ ഒട്ടേറെ സർക്കാർ, സ്വകാര്യ ഒാഫിസുകളുടെ പ്രവർത്തനത്തെ മറാഠാ റാലി ബാധിച്ചു. ഇൗ മേഖലയിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. ലോക്കൽ ട്രെയിനുകളും മിക്ക റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. പതിനായിരത്തോളം പൊലീസുകാരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.