സപ്ലൈകോയ്ക്ക് ഗുണനിലവാരമില്ലാത്ത പഞ്ചസാര വിതരണം ചെയ്ത മൂന്ന് ഉത്തരേന്ത്യൻ കമ്പനികളേയും കരിമ്പട്ടികയിൽപെടുത്തും. മനോരമ ന്യൂസ് വാർത്തയെതുടർന്നാണ് നടപടി. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധന കർശനമാക്കുമെന്നും കമ്പനികളുടെ വിശദീകരണത്തിന് ഇനി കാത്തുനിൽക്കില്ലെന്നും എം.ഡി മുഹമ്മദ് ഹനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റ കോന്നിയിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് മൂന്നു കമ്പനികൾ നൽകുന്ന പഞ്ചസാര ഗുണനിലവാരമില്ലാത്തതാണന്ന് കണ്ടെത്തിയത്. കമ്പനികളുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇവയെ കരിമ്പട്ടികയിൽപെടുത്തുന്നത് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.ഡി വ്യക്തമാക്കി
ഡൽഹി ആസ്ഥാനമായ ആർ.ജി അതുൽ ,ഖോലപ്പൂരിൽ നിന്നുള്ള ഗൗതം ഷുഗർ ട്രേഡിങ് കമ്പനി,മഹാരാഷ്ട്രയിലെ താരാജി ട്രേഡിങ് കമ്പനി എന്നിവയെയാണ് കരിമ്പട്ടികയിൽപെടുത്തുന്നത്. ഇവർ വിതരണം ചെയ്യുന്ന പഞ്ചസാരയിൽ മധുരം പ്രധാനം ചെയ്യുന്ന ഘടകമായ സുക്രോസിന്റ അളവ് ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കുന്ന അളവിൽ ഇല്ലെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തൽ