ചൈനയെ പിടിച്ചുകുലുക്കി വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ചൈനയിൽ ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. നൂറുകണക്കിന് പേർ മരിച്ചതായി സൂചനയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ 60 ആളുകളിൽ 30 പേരുടെ നില ഗുരുതരമാണെന്നു സിച്ചുവാൻ സർക്കാർ അറിയിച്ചു.
മരിച്ചവരെല്ലാം സഞ്ചാരികളാണെന്നു സൂചന. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20ഓടെയാണു ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോർട്ട്. ഗ്വാൻജുയാൻ നഗരത്തിന് 200 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. നേരത്തെ റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനവും ഇവിടെ രേഖപ്പെടുത്തിയിരുന്നു. തുടർ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ മേഖലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു സിച്ചുവാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു