സപ്ലൈകോ വിതരണം ചെയ്യുന്ന പഞ്ചസാരയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധന റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മൂന്ന് കമ്പനികൾ വിതരണം ചെയ്ത പഞ്ചസാരയാണ് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്. എന്നാൽ റിപ്പോർട്ട് കിട്ടി നാലുമാസം കഴിഞ്ഞിട്ടും കമ്പനികൾക്കെതിരെ നടപടിയെടുത്തിട്ടില്ല.
പഞ്ചസാരയ്ക്ക് മധുരം പ്രധാനം ചെയ്യുന്ന ഘടകമായ സുക്രോസിന്റ അളവ് 98 ശതമാനം വേണമെന്നാണ് ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കുന്നത്. എന്നാൽ കോന്നിയിലെ ഭക്ഷ്യസുരക്ഷ ലാബിന്റ ഈ പരിശോധന റിപ്പോർട്ട് നോക്കുക. ഡൽഹി ആസ്ഥാനമായ ആർ.ജി അതുൽ കമ്പനി സപ്ലൈകോയ്ക്ക് വിതരണം ചെയ്ത പഞ്ചസാരയിൽ 98 ശതമാനത്തിന്റ സ്ഥാനത്തുള്ളത് 88.28 ശതമാനം. ഖോലപ്പൂരിൽ നിന്നുള്ള ഗൗതം ഷുഗർ ട്രേഡിങ് കമ്പനിയുടെ പഞ്ചസാരയിൽ 94.80. മഹാരാഷ്ട്രയിലെ താരാജി ട്രേഡിങ് കമ്പനി നൽകിയ പഞ്ചസാരയിൽ 94.16 ശതമാനം. റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ ഗുണനിലവാരം കുറഞ്ഞ പഞ്ചസാരയുടെ സ്റ്റോക്ക് എത്രയും വേഗം പിൻവലിക്കണമെന്ന് ഡിപ്പോ മാനേജർമാർക്കും വിതരണകേന്ദ്രങ്ങൾക്കും സപ്ലൈകോ നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മൂന്നുകമ്പനികൾക്കും കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയതല്ലാതെ മറ്റ് നടപടികളും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഇതേ കമ്പനികൾ പിന്നീട് വിതരണം ചെയ്ത സ്റ്റോക്കുകൾ ഗുണനിലവാരമുള്ളവയാണോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയതുമില്ല. ഈ ടെണ്ടർ ഒഴിവാക്കി ഒാണ്‍ലൈൻ ലേലം വഴിയാണ് സപ്ലൈകോ ഇപ്പോൾ പഞ്ചസാര വാങ്ങിക്കുന്നത്.