കാസർകോട് പാണത്തൂരിലെ നാലുവയസുകാരിയുടെ തിരോധാനത്തിൽ വ്യാജ വാട്സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കൾ. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചിൽ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു.
സന ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കൾ ഉടന്‍ ഈ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറിൽ നിന്ന് തെറ്റായ സന്ദേശം അയച്ചതിൽ ക്ഷമാപണവുമെത്തി.
സമീപപ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. ദിവസങ്ങൾ പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്.