ഗുജറാത്തിലെ കോൺഗ്രസ് എം എൽ എമാര്‍ ബെംഗളൂരുവില്‍ നിന്ന് തിരികെ നാട്ടിലെത്തി. ആനന്ദിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. നാളെയാണ് ഗുജറാത്തിലെ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ്.
പത്തു ദിവസം നീണ്ട സംഭവബഹുലമായ ബെംഗളൂരു വാസത്തിനു വിരാമമിട്ടു ഗുജറാത്ത് കോൺഗ്രസ് എം എൽ എമാർ മടങ്ങി. അഹമ്മദാബാദിലെ കനത്ത സുരക്ഷാ വലയത്തിലേക്കാണ് എം എൽ എ മാർ പുലർച്ചെ പറന്നിറങ്ങിയത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ എം എൽ എ മാരെ ആനന്ദിലെ റിസോര്‍ട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. നാളെ നടക്കുന്ന നിർണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ റിസോർട്ടിൽ നിന്ന് നേരിട്ട് ഗുജറാത്ത് നിയമസഭയിലെത്തും.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറു എം എൽ എമാർ കോൺഗ്രസ് വിട്ടിരുന്നു. ഇതിൽ മൂന്നു പേർ ബി ജെ പിയിൽ ചേർന്നു. ഇതോടെയാണ് കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് ബാക്കിയുള്ള എം എൽ എ മാരെ ബെംഗളുരുവിലെത്തിച്ചത്. എന്നാൽ എം എൽ എ മാർക്ക് ബംഗളുരുവിൽ സംരക്ഷണം ഒരുക്കിയ കർണാടക ഊർജമന്ത്രി ഡി കെ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത് ബിജെപി കോൺഗ്രസ് വാക്പോരിനും കാരണമായി. കോൺഗ്രസിന്റെ അഹമ്മദ് പട്ടേലിന് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കു വിജയിക്കാൻ 44 വോട്ടുകളാണ് ആവശ്യം.
എൻ ഡി എ സ്ഥാനാർഥികളായ അമിത് ഷായും സ്മൃതി ഇറാനിയും ഗുജറാത്തിൽ നിന്ന് രാജ്യസഭായിലേക്ക് ജയം ഉറപ്പിച്ചു കഴിഞ്ഞു. 44 കോൺഗ്രസ് എം എൽ എ മാർ കൃത്യമായി വോട്ട് രേഖപ്പെടുത്തിയാൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന് വിജയിക്കാം. അതല്ലങ്കിൽ കോൺഗ്രസ് വിട്ട ബൽവന്ത്സിംഹ് രജ്പുത് എൻ ഡി എ പ്രതിനിധിയായി രാജ്യസഭയിലെത്തും. കോൺഗ്രസിനും ബിജെപിക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാകുന്നതും ഇതുകൊണ്ട് തന്നെ.