മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി. സെന്‍കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസിൽ സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഓൺലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചു തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ സെൻകുമാറിനെതിരെ കേസെടുത്തിരുന്നു. അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നും സെൻകുമാർ ബോധിപ്പിച്ചു.
രാജ്യാന്തര തീവ്രവാദ സംഘടനയെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിൽ ഇവരുടെ വളർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം പൊലീസ് മേധാവി നടപടിയെടുക്കുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഓൺലൈൻ പ്രസിദ്ധീകരണം എഡിറ്റ് ചെയ്താണു നൽകിയത്. ജനസംഖ്യയുമായി ബന്ധപ്പെട്ട പരാമർശത്തിനു 2010 മുതൽ 2015 വരെയുള്ള കണക്കുകളുണ്ട്. ഡിജിപിയായിരിക്കെ ചില ഉന്നതോദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതയുടെ പേരിൽ അപമാനിക്കാനാണു കേസെന്നും ഹർജിയിൽ ആരോപിച്ചു.