ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പി.ടി. തോമസ് എംഎൽഎ. ഈ വിഷയങ്ങള്‍ ഉഴവൂരിന്‍റെ മരണത്തിന് കാരണമായോ എന്നും പരിശോധിക്കണം. അന്വേഷണം വേണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് എം.എല്‍.എയും രംഗത്തെത്തി. ഡിജിപിക്ക് പരാതി നല്‍കിയതായി പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് അറിയിച്ചു.
എന്‍സിപിയിലെ പ്രശ്നങ്ങളിൽ മനംനൊന്ത് പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയ്യാറെടുത്തിരുന്നതായി സതീഷ് കല്ലക്കോട് വെളിപ്പെടുത്തിയിരുന്നു. നേതാക്കളിൽ ചിലർ ഉഴവൂർ വിജയനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. മുതിർന്ന നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടർന്ന് താൻ ആശുപത്രിയിൽ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.
ഉഴവൂർ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാനായിരുന്നു നേതാക്കളിൽ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളിൽ അദ്ദേഹം തളർന്നു പോയെന്നും സതീഷ് കല്ലക്കോട് പറഞ്ഞു. കുടുംബത്തെ ചേർത്ത് ഉന്നയിച്ച ദുരാരോപണങ്ങൾ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു. മുൻപ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു.