രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സിപിഎം – ബിജെപി പോരു മുറുകുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി തിരുവനന്തപുരത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംപിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റ്ലി സന്ദർശിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.
കണ്ണൂരിനു പിന്നാലെ തിരുവനന്തപുരത്തുമെത്തിയ രാഷ്ട്രീയ സംഘർഷം, ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകം, മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ അസാധാരണ നടപടി, ഇതിനെല്ലാം പിന്നാലെ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്ന ആർഎസ്എസിന്റെ നിലപാട്. ഇങ്ങനെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും തമ്മിൽ രാഷ്ട്രീയ തർക്കം കലുഷിതമാകുന്നതിനിടെയാണു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെത്തുന്നത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിക്കുന്നതിനൊപ്പം എട്ട് മാസം മുൻപ് നടന്ന സംഘർഷത്തിൽ പരുക്കേറ്റ മറ്റൊരു പ്രവർത്തകന്റെ വീട്ടിലുമെത്തും. കൂടാതെ സി.പി.എം അക്രമങ്ങളിൽ പരുക്കേറ്റവരുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ മടങ്ങും. ഒരു വശത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദർശനം.