രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സി.പി.എം.ബി.ജെ.പി പോര് മുറുകുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർ.എസ്. എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദർശിക്കും. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും അടുത്ത ആഴ്ച കേരളത്തിലെത്തും.
കണ്ണൂരിന് പിന്നാലെ തിരുവനന്തപുരത്തുമെത്തിയ രാഷ്ട്രീയ സംഘർഷം., ആർ.എസ്. എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകം, മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ അസാധാരണ നടപടി.ഇതിനെല്ലാം പിന്നാലെ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആർ.എസ്.എസിന്റെ നിലപാട്. ഇങ്ങിനെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാന ഭരിക്കുന്ന സി.പി.എമ്മും തമ്മിൽ രാഷ്ട്രീയ തർക്കം കലുഷിതമാകുന്നതിനിടെയാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നിർദേശ പ്രകാരം കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെത്തുന്നത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിക്കുന്നതിനൊപ്പം എട്ട് മാസം മുൻപ് നടന്ന സംഘർഷത്തിൽ പരുക്കേറ്റ മറ്റൊരു പ്രവർത്തകന്റെ വീട്ടിലുമെത്തും. കൂടാതെ സി.പി.എം അക്രമങ്ങളിൽ പരുക്കേറ്റവരുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ മടങ്ങും. ഒരു വശത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബി.ജെ.പി നേതാക്കളുടെ സന്ദർശനം.