കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ തുടരെ ആക്രമണമുണ്ടാകുന്നതില്‍ കടുത്ത ആശങ്കയെന്ന് രാജേഷ് അനുസ്മരണയോഗത്തില്‍ അരുണ്‍ ജയ്‍റ്റ്‍ലി പറഞ്ഞു. ആക്രമണങ്ങള്‍ അതിജീവിച്ച് ബിെജപിയുടെ ആശയങ്ങള്‍ കരുത്താര്‍ജ്ജിക്കും. സംസ്ഥാന സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് അക്രമം വ്യാപിപ്പിക്കുകയാണ്. ആക്രമണങ്ങള്‍ക്കിരയാകുന്നവരുടെ ത്യാഗം ഓരോ പ്രവര്‍ത്തകനും ആവേശമാകണം
സിപിഎം നിലപാടുകളോടു യോജിക്കാത്തവരെ ഉൻമൂലനം ചെയ്യുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണു കേരളത്തിൽ. രക്തസാക്ഷികളുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട സർക്കാർ രാഷ്ട്രീയ എതിരാകളെ ഉൻമൂലനം ചെയ്യുന്ന രീതി ആശാസ്യമാണോ എന്നു പരിശോധിക്കണം - അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
ആർഎസ്എസ് ആശയങ്ങളിൽ വിശ്വസിച്ചു എന്നതാണ് രാജേഷ് ചെയ്തത്. ആരെയും അദ്ദേഹം അക്രമിച്ചിട്ടില്ല. രാജ്യത്തിന്റെ ശത്രുക്കൾ പോലും ചെയ്യാത്ത കാര്യമാണ് രാജേഷിന് നേരെ ഉണ്ടായത്. സംഘമാണ് എല്ലാമെന്നു കരുതിയാണു രാജേഷ് ജീവിച്ചത്. ആരെയും വേദനപ്പിച്ചില്ല. രാജേഷിന്റെ ജീവിതം എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്. സിനിമയിലോ മറ്റു പുസ്തകങ്ങളിലോ മാത്രമാണ് ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ കണ്ടിരിക്കുന്നത്. ശരീരത്തിൽ 82 മുറിവുകളാണ് ഉണ്ടായിരുന്നത്. ശത്രുക്കൾ പോലും ഇത്തരം നടപടിക്കു നിൽക്കില്ല.
കേരളം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളാണ്. പക്ഷേ, അവർക്ക് ആവശ്യമായ തൊഴിൽ ഇവിടെ ലഭിക്കുന്നില്ല. രാജ്യത്തിനു പുറത്തുപോയി കഷ്ടപ്പെട്ടു ജീവിക്കുകയാണ്. പ്രകൃതി മനോഹരമായ സ്ഥലമാണിത്. ഇത്രയും അവസരങ്ങളുണ്ടായിട്ടും എന്തു കൊണ്ടാണു സർക്കാരിന് അതിന്റെ നേട്ടം ഉണ്ടാക്കാൻ സാധിക്കാത്തത്. കേരളത്തിലെ സർക്കാർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാക്കാനാണു ശ്രദ്ധിക്കുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
രാവിലെ തിരുവനന്തപുരത്തെത്തിയ അരുൺ ജയ്റ്റ്ലിയെ മുതർന്ന ബിജെപി നേതാക്കൾ ചേർന്നു സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംപിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ വീടും ജയ്റ്റ്ലി സന്ദർശിച്ചു. ഇതിനു പിന്നാലെയാണ് അനുസ്മരണ സമ്മേളനം നടത്തിയത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.
കണ്ണൂരിനു പിന്നാലെ തിരുവനന്തപുരത്തുമെത്തിയ രാഷ്ട്രീയ സംഘർഷം, ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകം, മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവർണറുടെ അസാധാരണ നടപടി, ഇതിനെല്ലാം പിന്നാലെ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്ന ആർഎസ്എസിന്റെ നിലപാട്. ഇങ്ങനെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും തമ്മിൽ രാഷ്ട്രീയ തർക്കം കലുഷിതമാകുന്നതിനിടെയാണു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയെത്തുന്നത്.
രാജേഷിന്റെ ഭവനം കൂടാതെ, എട്ട് മാസം മുൻപ് നടന്ന സംഘർഷത്തിൽ പരുക്കേറ്റ മറ്റൊരു പ്രവർത്തകന്റെ വീട്ടിലും ജയ്റ്റ്ലി സന്ദർശനം നടത്തും. കൂടാതെ സിപിഎം അക്രമങ്ങളിൽ പരുക്കേറ്റവരുടെ സംഗമത്തിലും പങ്കെടുത്തശേഷം വൈകിട്ടോടെ മടങ്ങും. ഒരു വശത്തു സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കിയുള്ള ബിജെപി നേതാക്കളുടെ സന്ദർശനം.