ആവശ്യപ്പെട്ട പിരിവ് നൽകാത്തതിന് വ്യാപാരിയെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ ഭാരവാഹിയെ പാർട്ടി സസ്പെൻഡ് ചെയ്തു. കൊല്ലം ചവറയിൽ കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് ബിജെപി ജില്ലാക്കമ്മറ്റി അംഗം സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് സുഭാഷിനെ പാർട്ടി സസ്‍പെൻഡ് ചെയ്തത്. ബിജെപി നേതാവ് അയ്യായിരം രൂപ പിരിവ് ചോദിച്ചപ്പോൾ മൂവായിരം രൂപ നൽകാമെന്ന് പറഞ്ഞതിനാണ് വ്യാപാരിക്ക് ഭീഷണി.
ബിജെപിയുടെ സംസ്ഥാനതല ഫണ്ട് പിരിവിന് എത്തിയ പ്രവർത്തകർക്ക് ചോദിച്ച പണം നൽകാത്തതിനാണ് കുടിവെള്ള വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. അയ്യായിരം രൂപ ആവശ്യപ്പെട്ടിട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് ചോദിച്ച് വിളിച്ച ജില്ല ഭാരവാഹി സുഭാഷാണ് വ്യാപാരിയായ മനോജിനോട് ഭീഷണിമുഴക്കിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വ്യാപാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കൈമാറിയിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.
കഴിഞ്ഞ മാസം 28നാണ് ഭീഷണിയുണ്ടായതെന്ന് മനോജ് പറഞ്ഞു. ഈ വർഷം തന്നെ നിരവധി തവണ ബിജെപിക്ക് പിരിവ് നൽകി. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഭീഷണിയെന്നും മനോജ് പറഞ്ഞു.
Advertisement