കർണാടകയിലെ ബിജെപി നേതാക്കൾക്കെതിരായ അഴിമതി കേസ് അന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ ഉൾപ്പടെ 17 നേതാക്കൾക്കെതിരായ അഴിമതിക്കേസുകളുടെ അന്വേഷണമാണ് ഊർജ്ജിതമാകുക. അതേസമയം ഡി കെ ശിവകുമാറിനെതിരായ ആദായ നികുതി വകുപ്പ് പരിശോധന ഇന്നും തുടരും.
ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍താണു മുഖ്യമന്ത്രി ബിജെപി നേതാക്കൾക്ക് എതിരായ കേസ് അന്വേഷണം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയത്. ബി എസ് യെഡിയൂരപ്പ, ശോഭ കരന്തലാജെ എം പി തുടങ്ങി 17 നേതാക്കൾക്കെതിരെയാണ് അന്വേഷണം നടക്കുക. ലോകായുക്തക്കും ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും ബിജെപി നേതാക്കളെ കുറിച്ചു ലഭിച്ച പരാതികളെല്ലാം വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ കേസ് റെജിസ്റ്റര്‍ ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ബിജപി ഊര്‍ജ്ജ മന്ത്രി ഡികെ ശിവകുമാറിനെതിരെ തിരഞ്ഞതോടെയാണ് ആതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ഡി കെ ശിവകുമാറിനെതിരായ ആദായ നികുതി വകുപ്പ് അന്വേഷണം ഇന്നും തുടരും. ഈഗിൾട്ടൻ റിസോട്ടിൽ താമസിക്കുന്ന ഗുജറാത്ത് എം എൽ എ മാരെ കർണാടക പി സി സി അധ്യക്ഷൻ ജി പരമേശ്വര സന്ദർശിച്ചു. പരിശോധനക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലേക്കു മടങ്ങിപ്പോകാൻ ഭീഷണിപ്പെടുത്തിയതായി എം എൽ എമാർ ആരോപിച്ചു.