ചിലവുകുറഞ്ഞ വീടെന്ന മലയാളിയുടെ സ്വപ്നത്തിന് പുതിയ പ്രതീക്ഷനൽകിയ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിൽ. കെട്ടിടനിര്‍മാണത്തിനുള്ള ജിപ്സം പാനല്‍ നിര്‍മിക്കുന്ന കൊച്ചി അമ്പലമേടിലെ എഫ്.ആർ.ബി.എല്‍ ആണ് തൊഴിലാളി സമരത്തെത്തുടര്‍ന്ന് നിശ്ചലാവസ്ഥയിലായത്. തൊഴില്‍നിയമങ്ങളൊന്നും പാലിക്കാത്ത മാനേജ്മെന്റ് നിലപാടിനെതിരെയാണ് ഒരുമാസമായി തൊഴിലാളികള്‍ സമരം ചെയ്യുന്നത്.
എഫ്എസിടിയില്‍ ഉല്‍പാദിപ്പിക്കുന്ന അമോണിയയുടെ ഉപോല്‍പന്നമാണ് ജിപ്സം. അമ്പലമേടിലേയും ഉദ്യോഗമണ്ഡലിലേയും പ്ലാന്റുകളില്‍ ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന ജിപ്സം ഉപയോഗിച്ച് ഉറപ്പുള്ള കെട്ടിടനിര്‍മാണവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാം. ഇതിനുവേണ്ടിയാണ് ഫാക്ടും മുംബൈയിലെ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സും ചേര്‍ന്ന് ഫാക്ട് - ആര്‍സിഎഫ് ബില്‍ഡിങ് പ്രോഡക്ട്സ് ലിമിറ്റഡ് തുടങ്ങിയത്. 150 കോടിരൂപ മുതല്‍മുടക്കില്‍ ഏഴുവര്‍ഷം മുന്‍പ് തുടങ്ങിയ കമ്പനി ചുരുങ്ങിയ സമയം കൊണ്ട് ലാഭത്തിലെത്തി. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് ജിപ്സം പാനലുകൾക്ക് വിദേശ രാജ്യങ്ങളിലടക്കം വന്‍ ഡിമാന്‍ഡുണ്ട്. എന്നാല്‍ ഇവിടെ രാപ്പകല്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. തൊഴില്‍നിയമങ്ങളും സുപ്രീംകോടതി ഉത്തരവും പാലിക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചതോടെ തൊഴിലാളികള്‍ക്ക് സമരമല്ലാതെ മറ്റുമാര്‍ഗമില്ലാതായി.
എന്‍ജിനീയര്‍മാരുള്‍പ്പെടെ വിദഗ്ധജീവനക്കാരില്‍ പലരും ജോലി ഉപേക്ഷിച്ചു. എല്‍പിജി സംഭരണയൂണിറ്റിന് സേഫ്റ്റി ഓഫീസര്‍ പോലുമില്ല. വേതനവര്‍ധനയ്ക്കുവേണ്ടി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചകളില്‍ മാനേജ്മെന്റ് ഒരുവിട്ടുവീഴ്ചയ്ക്കും തയാറായില്ല. സമരം ഒരുമാസം പിന്നിട്ടതോടെ കമ്പനി അടച്ചുപൂട്ടാനുള്ള നീക്കവും നടക്കുന്നുണ്ട്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ശ്രദ്ധ നേടിയ സ്ഥാപനത്തെ രക്ഷിക്കാന്‍ കേന്ദ്ര വളം, രാസവസ്തുവകുപ്പിന്റെ ഇടപെടല്‍ ആശിക്കുകയാണ് തൊഴിലാളികള്‍.