തളിപ്പറമ്പ് സ്വദേശി ബാലകൃഷ്ണന്റെ മരണശേഷം തിരുവനന്തപുരം പേട്ടയിലെ വീടും പുരയിടവും ശൈലജ കൈക്കലാക്കിയത് പൊലീസിനെ ഉപയോഗിച്ച്. തട്ടിപ്പിനെ എതിർത്ത റസിഡന്റ്സ് അസോസിയേഷനെതിരെ കേസും കൊടുത്തു. ശൈലജ ബാലകൃഷ്ണന്റെ ബന്ധുവല്ലെന്ന് തെളിവ് നൽകിയിട്ടും പൊലീസ് കണക്കിലെടുത്തില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ മനോരമ ന്യൂസിനോട് പറഞ്ഞു. തട്ടിയെടുത്ത ഭൂമി വ്യാജരേഖകൾ ചമച്ച് മറിച്ചുവിറ്റ് മറ്റൊരു കുടുംബത്തെയും വഞ്ചിച്ചു.
പി. ബാലകൃഷ്ണന്റെ അവസാന വർഷങ്ങളിൽ താമസിച്ചിരുന്നത് തിരുവനന്തപുരം പേട്ടയിലെ വീട്ടിലായിരുന്നു. കണ്ണൂരിലെ അഭിഭാഷകയും ഭർത്താവും ആദ്യം തട്ടിയെടുത്തതും ഈ വീടാണ്. ബാലകൃഷ്ണൻ ഇവിടെയെത്തിയപ്പോൾ തന്നെ ബന്ധുക്കളാരുമില്ലെന്ന് റസിഡന്റ്സ് അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാൽ മരണശേഷം ശൈലജയും ഭർത്താവും ബന്ധുക്കളാണെന്നറിച്ച് പേട്ടയിലെത്തി വീടിന്റെ താക്കോൽ ആവശ്യപ്പെട്ടു. സംശയം തോന്നിയ നാട്ടുകാർ നൽകിയില്ല. ഇതോടെ വീട്ടുകാവൽക്കാരിക്കും അസോസിയേഷനുമെതിരെ ശൈലജ പൊലീസിൽ പരാതി നൽകി.
നാട്ടുകാരെ ഭീഷണിപ്പെടുത്തി പൊലീസ് വീട് വാങ്ങി നൽകി. അങ്ങിനെ ഇരുനിലവീടും ഭൂമിയും കൈക്കലാക്കിയ ശൈലജ പത്തൊമ്പതരലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റ് ലാഭവും നേടി.ചുരുക്കത്തിൽ ഭൂമി തട്ടിയെടുത്തതിനൊപ്പം വ്യാജരേഖ കാണിച്ച് മറിച്ചുവിറ്റ് വീട് വാങ്ങിയവരെയും വഞ്ചിച്ചു. ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ കിടപ്പാടം നഷ്ടമാകുമോയെന്നാണ് ഇവരുടെ ആശങ്ക.