കൊച്ചിയിൽ അക്രമത്തിനിരയായ നടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ ടി പി സെൻകുമാറിനെ കുറ്റവിമുക്തനാക്കി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സെൻകുമാറിന്റെ സ്വകാര്യ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് വിവരങ്ങൾ വാരികയിൽ പ്രസിദ്ധീകരിച്ചവരാണ് കുറ്റക്കാരെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്മിനിസ്ട്രേഷൻ ഡിസിപി രമേഷ് കുമാർ ദക്ഷിണ മേഖലാ റേഞ്ച് െഎജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. .
അക്രമത്തിനിരയായ നടിയെക്കുറിച്ച് മോശം പരാമർശം നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിനിമയിലെ വനിതാ കൂട്ടായ്മ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയായത്. സെൻകുമാറിന്റേത് സ്വകാര്യ സംഭാഷണമായിരുനെന്നും അത് രഹസ്യമായി റെക്കോർഡ് ചെയ്ത് വിവരങ്ങൾ വാരികയിൽ പ്രസിദ്ധീകരിച്ച പ്രസാധകരാണ് നിയമ വിരുദ്ധ പ്രവർത്തനം നടത്തിയതെന്നും െഎജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അഡ്മിനിസ്ട്രേഷൻ ഡിസിപിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. നടിയെ പൊതു സമൂഹത്തിൽ അപകീർത്തിപെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ സെൻകുമാർ ഒരു പരാമർശവും നടത്തിയിട്ടില്ല.അദേഹത്തിന്റെ സ്വകാര്യ ഫോൺ സംഭാഷണ വിവരങ്ങൾ രഹസ്യമായി പകർത്തിയത് വാരികയുടെ പ്രതിനിധിയാണ്. തുടർന്ന് ഇൗ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ നടിയെ അപമാനിച്ചത് വാരികയാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് വിശദമായി വിലയിരുത്തിസംസ്ഥാന പൊലീസ് മേധാവിയാകും തുടർ നടപടിയെടുക്കുക.