ആർബിഐയുടെ ദ്വൈമാസ പണവായ്പാ നയപ്രഖ്യാപനം ഇന്ന്. വാണിജ്യ-വ്യവസായമേഖലയ്ക്ക് ആശ്വാസമായി പലിശനിരക്കിൽ നേരിയ ഇളവാണ് സാമ്പത്തികരംഗം പ്രതീക്ഷിക്കുന്നത്. നാണയപ്പെരുപ്പം അഞ്ചുവർഷത്തെ ഏറ്റവുംതാഴ്ന്ന നിരക്കിലെത്തിയത് പലിശയിളവിന് അനുകൂലഘടകമാണ്.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് മുഖ്യപ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് തവണയും അടിസ്ഥാനനിരക്കുകളിൽ ആർബിഐ മാറ്റംവരുത്തിയിരുന്നില്ല. എന്നാൽ, അഞ്ചുവർത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കിലേക്ക് നാണയപ്പെരുപ്പം എത്തിയസ്ഥിതിക്ക് ഇത്തവണ നിരക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തികരംഗത്തിൻറെ പ്രതീക്ഷ. നിലവിൽ വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാലവായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനവും, റിവേഴ്സ് റീപ്പോ 6ശതമാനവുമാണ്. ഇതിൽ കാൽശതമാനത്തിൻറെ കുറവുണ്ടായേക്കാം.
രാജ്യത്തിൻറെ സാമ്പത്തികവളർച്ച സംബന്ധിച്ച് റിപ്പോർട്ടുകളും, ബാങ്കിങ് മേഖലയിലെ പ്രവർത്തനപാദറിപ്പോർട്ടുകളും പരിഗണിച്ചാകും നിരക്ക് സംബന്ധിച്ച അന്തിമതീരുമാനം ആറംഗ ധനനയസമിതി പ്രഖ്യാപിക്കുക.