തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി മിച്ചഭൂമിയായി ലാന്‍റ് ബോർഡിന് പ്രഖ്യാപിക്കേണ്ടി വന്നത് ജനശക്തിയുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്തരമൊരു തീരുമാനമെടുത്തത് ഗത്യന്തരമില്ലാതെയാണ്. പ്രലോഭനങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അതിജീവിക്കാൻ വിമാനത്താവള വിരുദ്ധ സമരസമിതിക്ക് സാധിച്ചതിന്‍റെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം. മിച്ച ഭൂമിയായി പ്രഖ്യാപിക്കപ്പെട്ട 293 ഏക്കർ സ്ഥലം ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണം. കേരളത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ഇപ്പോഴിത് കയ്യേറ്റക്കാരുടെ കയ്യിലാണുള്ളത്. ഇത് തിരികെ പിടിക്കണമെന്ന് രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് നൽകിയെങ്കിലും അത് നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. മാത്രവുമല്ല മൂന്നാറിൽ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ആറന്മുളയിൽ സ്വീകരിച്ച നിലപാട് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കാൻ സർക്കാരിന് കഴിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. അതിന് സർക്കാർ തയ്യാറായാൽ ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. അതിന് സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Advertisement