വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിന്‍സന്‍റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഏഴിന് വിധി പറയും. തിരുവനന്തപുരം ജില്ലാ കോടതിയില്‍ വാദം പൂര്‍ത്തിയായി. എം. വിന്‍സന്റ് അയൽവാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യകതമാക്കിയിരുന്നു. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിൻസന്റ് പീഡിപ്പിച്ചതെന്നു റിമാൻഡ് റിപ്പോർട്ട് പറയുന്നു. എം. വിൻസന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നൽകിയിരുന്നു.
കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദ പരിശോധന നടത്താനായി എം.വിൻസിന്റിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മനപൂർവ്വം അപമാനിക്കാൻ വേണ്ടിയുള്ളതുമാണെന്നാണ് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒന്നരവർഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയിൽ കയറിവന്ന് എംഎൽഎ കയ്യിൽ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ പുറത്തുവന്നിരുന്നു.
അതിനിടെ, പീഡനക്കേസിൽ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്ക്കെതിരെ എം.വിൻസന്റ് എംഎൽഎയുടെ അനുകൂലികൾ പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.