കൊടുങ്ങല്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തളിപ്പറമ്പിലെ റിട്ടയ്ഡ് ഡപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയും അഭിഭാഷകയുമായ ശൈലജയുടെ സഹോദരി ജാനകി കസ്റ്റഡിയില്‍. ബാലകൃഷ്ണന്റെ മരണത്തില്‍ ഇവര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നു
ബാലകൃഷ്ണന്‍ ജാനകിയെ വിവാഹം ചെയ്തെന്ന് രേഖയുണ്ടാക്കിയാണ് ശൈലജ സ്വത്ത് തട്ടിയെടുത്തത്. എന്നാൽ ബാലകൃഷ്ണനുമായി വിവാഹം നടന്നിട്ടില്ലെന്ന് ജാനകി ചോദ്യം ചെയ്യലിൽ തളിപ്പറമ്പ് ഡിവൈഎസ്പിയോട് സമ്മതിച്ചു. സഹോദരി ശൈലജയുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും ജാനകി മൊഴി നൽകിയിട്ടുണ്ട്.
വ്യാജ രേഖകളുടെ ബലത്തിൽ ജാനകിക്ക് ലഭിച്ച സ്വത്ത് പയ്യന്നൂർ ബാറിലെ അഭിഭാഷക കൂടിയായ ശൈലജ എഴുതിവാങ്ങുകയായിരുന്നു. തട്ടിപ്പിൽ സാമ്പത്തിക ലാഭം ജാനകിക്ക് ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ പ്രായംകൂടി കണക്കിലെടുത്ത് ജാനകിയെ കേസിൽ മാപ്പുസാക്ഷിയാക്കുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ തട്ടിപ്പ് ആസൂത്രണം ചെയ്ത ഒന്നും രണ്ടും പ്രതികളായ ശൈലജയും കൃഷ്ണകുമാറും ഒളിവിലാണ്. ബാലകൃഷ്ണന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2011ൽ ദുരൂഹസാഹചര്യത്തിൽ ബാലകൃഷ്ണൻ മരിച്ചിട്ടും പൊലീസ് കാര്യമായി അന്വേഷിക്കാതിരുന്നത് തിരിച്ചടിയായി. തട്ടിപ്പിന്റെ കഥകൾ പുറത്തായതോടെ മരണത്തെക്കുറിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഫലം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം ലാബിന് കത്തയച്ചു. മരണം നടന്ന് ആറുവര്‍ഷമായിട്ടും ഫോറന്‍സിക് ഫലം ലഭിച്ചിട്ടില്ല