പൾസർ സുനിയെ മുൻപരിചയമുണ്ടായിരുന്നുവെന്ന് ദിലീപിൻറെ സഹായി അപ്പുണ്ണിയുടെ മൊഴി. നടൻ മുകേഷിൻറെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസർ സുനിയെ അറിയാമെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് സമ്മതിച്ചു. എന്നാൽ ദിലീപുംപൾസർ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. അതേസമയം റിമാൻഡ് കാലാവധി കഴിയുന്ന സാഹചര്യത്തിൽ പൾസർ സുനിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ദിലീപുമായി ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ ദിലീപിൻറെ സഹായി
അപ്പുണ്ണിയുടെ സാന്നിധ്യമുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. ഗൂഢാലോചനയിൽ അപ്പുണ്ണിക്ക് പങ്കുണ്ടോ എന്നും. ചോദ്യം ചെയ്യലിൽ പൾസർ സുനിയെ മുൻപരിചയമുണ്ടായിരുന്നുവെന്ന് അപ്പുണ്ണി സമ്മതിച്ചു.
2013 ൽ മുകേഷിൻറെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസറിനെ അടുത്ത് പരിചയമുണ്ട്. തൻറെ ഫോൺ നമ്പരും സുനിയുടെ കൈയ്യിലുണ്ടാകാം. ജയിലിൽ നിന്ന് പൾസർ സുനി തൻറെ ഫോണിലേക്ക് വിളിച്ചത് ഈ പരിചയത്തിൻറെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന തനിക്കറിയില്ലെന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിൽ പറഞ്ഞത്.
സിനിമാ സെറ്റുകളിൽ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും അറിയില്ല. എന്നാൽ ഈ മൊഴികളൊന്നും പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. അപ്പുണ്ണിയുടെ ഫോൺ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.