തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളൊഴിവാക്കാന്‍ സംയമനം പാലിക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുകൂട്ടരും ഒഴിവാക്കും. പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ജില്ലാ നേതാക്കള്‍ ചർച്ച ചെയ്ത് പരിഹരിക്കാനും തീരുമാനമായി. ചർച്ചയുടെ ദൃശ്യങ്ങള്‍ എടുക്കുന്നതിൽ നിന്ന് സി.പി.എം നേതാക്കൾ മാധ്യമങ്ങളെ വിലക്കി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന സമാധാനചർച്ചയുടെ തുടർച്ചയായിരുന്നു ജില്ലാതല ഉഭയകക്ഷി യോഗം. വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ അക്രമം ഉണ്ടാകരുതെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. സമാധാനശ്രമങ്ങൾ പ്രവർത്തകരിലെത്തിക്കാൻ നടപടിയുണ്ടാകുമെന്ന് സി.പി.എം അറിയിച്ചു.
പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന പരാതി. ക്രിമിനലുകളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേര്‍തിരിച്ച് കാണണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടതായും ബി.ജെ.പി നേതാക്കൾ അറിയിച്ചു. ഉഭയകക്ഷി ചർച്ചയുടെ ദൃശ്യങ്ങളെടുക്കുന്നതിനുള്ള വിലക്ക് അറിഞ്ഞില്ലെന്ന് സി.പി.എം നേതാക്കൾ വിശദീകരിച്ചു. താഴേത്തട്ടിലേക്ക് സമാധാനസന്ദേശം എത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗം പിരിഞ്ഞത്.