അട്ടപ്പാടിയിൽ 15 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ പതിച്ചു നകിയ ഭൂമി ഒന്നാകെ സ്വകാര്യവ്യക്തി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു. കോട്ടത്തറക്കടുത്ത പട്ടിമാളം ഫാമിനടുത്ത 15 ഏക്കർ ഭൂമിയാണ് മൾബറി കൃഷിയുടെ മറവിൽ സ്വന്തമാക്കാനൊരുങ്ങുന്നത്. ആദിവാസി ഭൂനിയമത്തെ വെല്ലുവിളിച്ച് നാമമാത്രമായ തുകയ്ക്ക് ഭൂമി തട്ടുന്ന മാഫിയ സംഘങ്ങളെ തേടിയാണ് മനോരമ ന്യൂസ് അന്വേഷണം.
മലദൈവമായ വേട്ടക്കാരൻ ദേവന്റെ ക്ഷേത്രം അടക്കമുളള ഭൂമിയാണ് വളച്ചു കെട്ടിയത്. 1977ൽ 15 ആദിവാസി കുടുബങ്ങൾക്കായി സർക്കാർ പതിച്ചു നൽകിയ ഭൂമിയാണിത്. മൂന്നു കുടുംബങ്ങൾ മാത്രമാണ് ഇവിടെ സ്വന്തമായി കൃഷിയിറക്കുന്നത്. ചില ഭൂമിയുടെ അവകാശികള്‍ ആരെന്നു പോലും നിശ്ചയമില്ല. എന്തായാലും മൾബറി കൃഷിക്കെന്ന പേരിൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തിയ കച്ചവടക്കാരാണ് 15 വർഷത്തേക്ക് പാട്ടത്തിനെന്ന പേരിൽ സ്ഥലം ഏറ്റടുത്തത്.
ഭൂമിക്ക് ചുറ്റും വൈദ്യുതി വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചു. മൂന്നു കിലോമീറ്റർ അകലെയുളള ഭവാനിപ്പുഴയിൽ നിന്ന് വെളളം പമ്പ് ചെയ്ത കൃഷിഭൂമിയിലെ കിണറ് നിറച്ചു തുടങ്ങി. 15 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ആദിവാസിക്ക് പ്രതിവർഷം ഒരേക്കർ ഭൂമിക്ക് ലഭിക്കുന്ന പാട്ടം മൂന്നൂറു രൂപ മുതൽ അഞ്ഞൂറു രൂപ വരേയാണ്. 15 വർഷത്തേക്ക് പാട്ടത്തിന് കൈമാറുന്ന ഭൂമി ആദിവാസിക്ക് പിന്നെ തിരിച്ചു കിട്ടാൻ സാധ്യതയില്ല. അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിന്റെ ചരിത്രവും അതാണ്.