ഗുജറാത്ത് വെളളപ്പൊക്കദുരന്തം നേരിടുമ്പോൾ തങ്ങൾ ബെംഗളൂരുവിൽ സുഖവാസത്തിലാണെന്ന ബിജെപി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബംഗളുരുവിൽ കഴിയുന്ന ഗുജറാത്ത് എംഎൽഎമാർ. ജനാധിപത്യം സംരക്ഷിക്കാനാണ് സംസ്ഥാനം വിട്ടതെന്നും എം എൽ എ മാർ പറഞ്ഞു.
ഗുജറാത്തിൽ വെളളപ്പൊക്കക്കെടുതികൾ തുടരുമ്പോൾ എംഎൽഎമാർ സുഖവാസത്തിന് പോയെന്നുള്ള വിമർശനത്തിന് മറുപടിയുമായാണ് 42 എംഎൽഎമാരെയും കോൺഗ്രസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത്. എം എൽ എ മാർക്കിടയിൽ അഭിപ്രായവിത്യാസമുണ്ടെന്ന ആരോപണത്തെയും സംഘം തള്ളിക്കളഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും മൊബൈൽ ഫോണിലൂടെ മണ്ഡലത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടെന്നും എം എൽ എ മാർ പറഞ്ഞു.
മൂന്ന് റിസോർട്ടുകളിലായി ദിവസം അഞ്ച് ലക്ഷം രൂപ വാടകയിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. കൂടുതൽ പേർ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾക്കിടെ എംഎൽഎമാരെ മൈസൂരുവിലെയോ മടിക്കേരിയിലെയോ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്‍റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.നാളെ വൈകീട്ടോടെ വിശദമായ റിപ്പോർട്ട് നൽകാനാണ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്കുളള നിർദേശം.