ആർ എസ് എസ് ബസ്തി കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വീണ്ടും സംഘർഷമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം.സമാധാന ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ,,ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും ആർ എസ് എസ് നേതൃത്വവുമായും ഇന്ന് ചർച്ച നടത്തിയേക്കും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പത്ത്പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
നഗരത്തിൽ ആഴ്ചകളായി തുടരുന്ന സിപിഎം ബിജെപി സംഘർഷം ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചതോടെയാണ് അക്രമം വ്യാപകമായത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന രാജേഷിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പോയവഴികളിലെല്ലാം സിപിഎമ്മിന്റെ കൊടിമരങ്ങളും ഫ്ലളക്സ് ബോർഡുകളും പ്രവർത്തകർ പിഴുതെറിഞ്ഞിരുന്നു.ഇതിന് തിരിച്ചടിയായി വീണ്ടും സംഘർഷം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പാണ് പൊലീസിന് തലവേദനയാകുന്നത്.
സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന.അതേസമയം എകെജി സെന്റർ ഉൾപ്പടെയുള്ള നഗരത്തിലെ എല്ലാ പാർട്ടി ഒാഫീസുകൾക്കും പൊലീസ് സുരക്ഷ ശക്തമാക്കി.സംഘർഷ സാധ്യത നിലനിൽക്കുന്ന മേഖലകളിൽ വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമായതായി ഡിജിപി അറിയിച്ചു.നഗര പരിധിയിൽ ബുധനാഴ്ച വരെ പ്രതിഷേധ പ്രകടനങ്ങൾക്കും പാർട്ടി യോഗങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.