മിസോറം ലോട്ടറി വില്‍പന നിയമവിരുദ്ധമെന്നും കേരളത്തിവ്‍ വിൽക്കരുതെന്ന് കാട്ടി മിസോറം സർക്കാരിന് കേരളം കത്തയച്ചു. ലോട്ടറി നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം നടന്നുവെന്നും മിസോറം ലോട്ടറി ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ദൗർഭാഗ്യകരവുമാണെന്നും കേരളം ചൂണ്ടിക്കാട്ടി. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മിസോറം ലോട്ടറി വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ അനുമതി തേടാതെയാണ് വില്‍പനയെന്നും ചട്ടം പാലിക്കാതെ പരസ്യം നല്‍കി വില്‍ക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കുമെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി സംസ്ഥാനസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വിൽപനയ്ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം പറയുന്നു. വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. മിസോറാം ലോട്ടറി സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയായിരുന്നു ധനവകുപ്പിന്റെ നടപടി.
കേരളസംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതരസംസ്ഥാനലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ജി.എസ്.ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതരസംസ്ഥാന ലോട്ടറികൾ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നിട്ടും ഇതരസംസ്ഥാനലോട്ടറി വിൽപനയ്ക്കെത്തിയതോടെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്.