നടി ആക്രമണ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സഹായി അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തു. അപ്പുണ്ണി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊലീസ് കണ്ടു കെട്ടി. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ ഒളിവിൽ പോയ അപ്പുണ്ണി നാടകീയമായാണ് ആലുവ പൊലീസ് ക്ലബിൽ ഇന്ന് രാവിലെ എത്തിയത്.
ഹൈക്കോടതി നിർദ്ദേശം കൂടി ഉള്ള പശ്ചാത്തലത്തിൽ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നുറപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥർ രാവിലെ തന്നെ പൊലീസ് ക്ലബിലെത്തിയിരുന്നു. പിന്നീട് രാവിലെ പത്തേ മുക്കാലോടെയാണ് അപ്പുണ്ണി പൊലീസ് ക്ലബിലേക്ക് നാടകീയമായി എത്തിയത്. പൊലീസ് ക്ലബിൽ കാറിൽ വന്നിറങ്ങിയ അപ്പുണ്ണി ഒന്നും പ്രതികരിക്കാതെ ഉള്ളിലേക്ക് ഓടിക്കയറി.
ആദ്യമെത്തിയത് അപ്പുണ്ണിയുടെ സഹോദരൻ സൂരജാണെന്നും, അപ്പുണ്ണിയെന്ന് മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനാണ് അപ്പുണ്ണിയെന്ന് തോന്നിക്കും വിധം പൊലീസ് ക്ലബിനുള്ളിലേക്ക് ഇയാൾ കയറിയതെന്നും പിന്നീട് വ്യക്തമായി. ദിലീപും പൾസർ സുനിയും ഗൂഡാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയ സ്ഥലങ്ങളിലെ അപ്പുണ്ണിയുടെ സാന്നിധ്യത്തെ കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് കണ്ടു കെട്ടി.
ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മടങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ അപ്പുണ്ണി തയാറായില്ല. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് ഇന്നുണ്ടായതെന്നും വീണ്ടും അപ്പുണ്ണിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.