തിരുവനന്തപുരത്തെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി വിശദീകരണം തേടി. രാഷ്ട്രീയമോ പദവിയോ നോക്കതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാനത്തെ ബിജെപി ആര്‍എസ്എസ് നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്താനും മുഖ്യമന്ത്രി സന്നദ്ധതയറിയിച്ചു. കുമ്മനംരാജശേഖരനെയും കോടിയേരി ബാലകൃഷ്ണനെയും ഗവർണർ ഫോണിൽ വിളിച്ച് വിവരങ്ങളാരാഞ്ഞു.
രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ അപൂര്‍വമായ ഇടപെടലും നടപടിയുമാണ് രാജ്ഭവനില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പെടെ തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളെക്കുറിച്ച് വിശദീകരണം തേടി. ശ്രീകാര്യം കേസിലെ പ്രധാനപ്രതികളെ അറസ്റ്റ് ചെയ്തുവെന്നും കുറ്റവാളികളുടെ രാഷ്ട്രിയവും പദവിയു കണക്കിലെടുക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സമാധാനം പുനസ്ഥാപിക്കാന്‍ കുമ്മനം രാജശേഖരനേയും സംസ്ഥാനത്തെ ആര്‍എസ്എസ് മേധാവിയേയും നേരില്‍ക്കാണാന്‍ പിണറായി സന്നദ്ധത അറിയിച്ചു. അവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധനചെയ്യുമെന്നും രാജ്ഭവന്‍ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ സിപിഎ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും ഫോണില്‍ സംസാരിച്ചു.
സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ കുമ്മനത്തോട് വിശദീകരിക്കുകയും ചെയ്തു. സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ഗവര്‍ണര്‍ വിശദീകരണം നല്‍കി. രാജ്നാഥ് സിങ് നേരത്തേ മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.