നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിക്ക് നോട്ടിസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാവണം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നോട്ടിസ് ലഭിച്ചില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയതിനെ തുടർന്നാണ് അപ്പുണ്ണി ഇന്നു ഹാജരാകുമെന്ന അഭ്യൂഹം പടർന്നത്. അതേസമയം പൾസർ സുനിക്കു കത്ത് എഴുതി നൽകിയ വിപിൻ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനായിരുന്നു മുൻകൂർ ജാമ്യം തള്ളിയ കോടതിയുടെ നിര്‍ദേശം.
ദിലീപ് പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പൾസർ ദിലീപിനെ ഫോൺവിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാനേജരിൽനിന്ന് അറിയാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ ഈ കേസിൽ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒന്‍പതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനുണ്ട്.
സുനിൽകുമാറിനു (പൾസർ സുനി) ജയിലിനുള്ളിൽനിന്നു നടൻ ദിലീപിനു കത്തെഴുതാൻ സഹായം നൽകിയതിനാണ് സഹതടവുകാരൻ വിപിൻലാലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ ദിലീപിനെ ബന്ധപ്പെടുത്തുന്ന നിർണായക തെളിവാണ് ഈ കത്ത്. ഇതെഴുതിയതു വിപിൻലാലാണെന്നു കയ്യക്ഷര പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു.