ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നു. ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടി, എം.എല്‍.എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതിയിലാണ് നടപടി
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ നാൽപത് കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റി. കൂടുതൽപേർ പാർട്ടിവിടുമെന്ന സൂചനകൾക്കിടെയാണ് കോൺഗ്രസിൻറെ പ്രതിരോധനീക്കം. ഗുജറാത്തില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് എ.കെ ആന്‍റണി ആരോപിച്ചു.
രാജ്യസഭയിലേക്ക് ഗുജറാത്തിൽനിന്ന് അമിത്ഷായുടേയും സ്മൃതി ഇറാനിയടേയും വിജയം ഉറപ്പാണെങ്കിലും മൂന്നാമത്തെ സീറ്റിലേക്കാണ് മൽസരംമുറുകുന്നത്. 182അംഗ നിയമസഭയിൽ അൻപത്തിയേഴായിരുന്നു കോൺഗ്രസിനുണ്ടായിരുന്ന അംഗബലം. പ്രതിപക്ഷനേതാവായിരുന്ന ശങ്കർസിങ് വഗേലയുടെ രാജിക്കുശേഷം ഐക്യം തകർന്നടിഞ്ഞു. പിന്നാലെ ആറ് എംഎൽഎമാരുകൂടി പാർട്ടിവിട്ടതോടെ കോൺഗ്രസ് 50ലേക്ക് ചുരുങ്ങി.
കോൺഗ്രസ് വിട്ട എം.എൽ.എ ബൽവന്ത് സിങ് രാജ്പുത്തിനെ രാജ്യസഭയിലേക്കുള്ള മൂന്നാം സ്ഥാനാർത്ഥിയായി ബി.ജെ.പി നിയോഗിച്ചു. ശേഷം കൂടുതല്‍പേർ തങ്ങളുടെ ചേരിയിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് തങ്ങളുടെ നാൽപത് എംഎൽഎമാരെ ഇന്നലെരാത്രിയോടെ ബെംഗളൂരുവിലേക്ക് കോൺഗ്രസ് മാറ്റിയത്. ബംഗളുരു ബടദിയിലെ സ്വകാര്യറിസോർട്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തുമുളള അധികാരം ഉപയോഗിച്ച് ജനാധിപത്യധ്വംസനമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇതിനാലാണ് എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിച്ചതെന്നും ഏ.കെ ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു