മുടി നീട്ടി വളർത്തിയവരെ കണ്ടാൽ പിടിച്ചുനിർത്തി മുടിവെട്ടാൻ പൊലീസ് പറയേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അത്തരത്തിലുള്ള സദാചാര പൊലീസിങ് ആവശ്യമില്ല. മുടി വളർത്തുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും ബെഹ്റ പറഞ്ഞു. കോഴിക്കോട്ട് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പാവറട്ടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനുശേഷം വിട്ടയച്ച വിനായകനെന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് വിമർശനമേറ്റു വാങ്ങുമ്പോഴാണ് ഡിജിപി നിലപാടു വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുത്ത വിനായകനോടു മുടി മുറിക്കണമെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിനായകൻ മുടി മുറിച്ചു. ഇതിനുപിന്നാലെയാണ് വിനായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.