ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി.യു.ചിത്രയുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രം ഫെഡറേഷന് നിര്‍ദേശം നല്‍കി. പിന്തുണനല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് പി.യു.ചിത്ര പ്രതികരിച്ചു.
ചിത്രയെ ഒഴിവാക്കിയ സിലക്ഷന്‍ കമ്മിറ്റി തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ടീം തിരഞ്ഞെടുപ്പില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിച്ച നടപടികള്‍ നീതിയുക്തമായിരുന്നില്ല. അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ.വല്‍സനും വിമര്‍ശനമേറ്റുവാങ്ങി. ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാത്തവര്‍ ടീമില്‍ ഇടം നേടിയതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. സ്വപ്ന ബര്‍മന്റെ ഉദാഹരണം എടുത്തുകാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ചിത്ര യോഗ്യതാ മാര്‍ക്ക് കടന്നില്ലെന്ന വാദത്തേയും കോടതി തള്ളി. ജി.ലക്ഷ്മണ്‍ യോഗ്യതമാര്‍ക്ക് മറികടക്കാതെ തന്നെ ഇന്ത്യന്‍ ടീമിലെത്തിയത് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് അത്‌ലറ്റിക് ഫെഡറേഷന്‍ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രകായികമന്ത്രിയുടെ പ്രതികരണം.
കോടതിവിധിയില്‍ സന്തോഷമറിയിച്ച ചിത്ര ലഭിച്ച വലിയ പിന്തുണയ്ക്ക് കേരളത്തോട് നന്ദി പറഞ്ഞു. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച നടക്കും. കോടതി ഇടപെട്ടെങ്കിലും അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിക്കുന്ന നിലപാടിനുസരിച്ചിരിക്കും ലോകചാംപ്യന്‍ഷിപ്പിലെ ചിത്രയുടെ പ്രാതിനിധ്യം.
ഓഗസ്റ്റ് നാലുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നിൽ സിലക്‌ഷൻ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താൽപര്യമാണെന്നായിരുന്നു ചിത്രയുടെ ആരോപണം. അടുത്തിടെ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തി വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയിരുന്നു. ഏഷ്യൻ മീറ്റിൽ ഒന്നാമതെത്തിയ താരം സ്വാഭാവികമായി ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടുമെങ്കിലും ഇതു പരിഗണിക്കാതെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെ ഒഴിവാക്കിയെന്നാണു ചിത്രയുടെ ആരോപണം.
ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്ര കായിക മന്ത്രാലയം അത്‍ലറ്റിക് ഫെഡറേഷനിൽനിന്ന് വിശദീകരണം തേടിയിരുന്നു. എന്നാൽ, ഏഷ്യൻ മീറ്റിലെ സ്വർണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും, ചിത്ര അയോഗ്യയായതിനാലാണ് ടീമിൽ ഉൾപ്പെടുത്താത്തതെന്നുമായിരുന്നു ഫെഡറേഷന്റെ മറുപടി.
അതിനിടെ, ലണ്ടൻ ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നതിനുള്ള ആദ്യ ഇന്ത്യൻ സംഘം 27നു രാത്രി ലണ്ടനിലെത്തി. 23 അംഗ ടീമാണ് ഇന്ത്യയ്ക്കായി ലണ്ടനിൽ ഇറങ്ങുക. പി.ടി.ഉഷ ഉൾപ്പെടുന്ന അടുത്ത സംഘം 31നു പുറപ്പെടാനിരിക്കെയാണ് ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ്. അതേസമയം, എൻട്രികൾ അയയ്ക്കേണ്ട കാലാവധി അവസാനിച്ചതിനാൽ, വിധി അനുകൂലമായെങ്കിലും ചിത്രയ്ക്ക് ലണ്ടനിൽ മൽസരിക്കാൻ സാധിക്കുമോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലോക ചാംപ്യൻഷിപ്പിനുള്ള എൻട്രികൾ അയയ്ക്കേണ്ട അവസാന ദിനം.
അതിനിടെ, അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫെഡറേഷന്റെ പ്രവർത്തനം സംബസിച്ച് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് ഫെഡറേഷനില്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. അത്‌ലറ്റിക് ഫെഡറേഷന്റെ അധികാര പരിധി എന്താണെന്നും ഫണ്ടിങ് എങ്ങനെയാണെന്നും വാദമധ്യേ കോടതി ആരാഞ്ഞിരുന്നു.