പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി. പാനമ അഴിമതിക്കേസില്‍ പാക് സുപ്രീംകോടതിയുടേതാണ് വിധി. നവാസ് ഷെരീഫ് ഉടന്‍ സ്ഥാനമൊഴിയണം. ഷരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്ത് വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. ഷരീഫിന്റെ മകള്‍ മറിയം, മകന്‍ ഹുസൈന്‍ എന്നിവരും പ്രതികളാണ്. ഐകണ്ഠ്യേനയായിരുന്നു കോടതി വിധി
ഷെരിഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവച്ചു. സുപ്രീംകോടതി നിയോഗിച്ച സംയുക്ത സമിതിയാണ് കേസ് അന്വേഷിച്ചത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ക്രമക്കേട് പുറത്തുവിട്ടത്. തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാനാണ് കേസ് കോടതിയിലെത്തിച്ചത്.
വ്യാജക്കമ്പനികളുടെ പേരില്‍ നവാസ് ഷരീഫിന്‍റെ കുടുംബം ലണ്ടനില്‍ സ്വത്തുവാങ്ങിക്കൂട്ടിയെന്ന പാനമ രേഖകൾ പുറത്തുവന്നതിനെ തുടർന്ന്, കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണ് വിധി. നവാസ് ഷെരീഫിന്‍റെയും കുടുംബത്തിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് സംയുക്ത അന്വേഷണസംഘം സുപ്രീംകോടതിയെ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദം കേൾക്കൽ 22 നു പൂർത്തിയായിരുന്നു.
നവാസ് ഷെരീഫിനെയും മൂന്നു മക്കൾ ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്.