തിരുവനന്തപുരത്തു ബിജെപി ഓഫിസ് ആക്രമിച്ച സിപിഎമ്മുകാരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്നു നടന്ന സംഭവങ്ങൾ ബിജെപി, സിപിഎമ്മിനെ പ്രകോപിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാൻ നടത്തിയിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നു കോടിയേരി പറഞ്ഞു. ഇതിനെതിരെ സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം സിപിഎം പരിശോധിച്ചു. ഇത് അപലപനീയമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. നഗരസഭാകൗൺസിലർ ഐ.പി ബിനുവിന്റെ വീട് ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഈ സംഭവം. എന്നാലും അത്തരം സംഭവം നടക്കരുതായിരുന്നു. ഇങ്ങനെ ഒരു നടപടി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതായിരുന്നു എന്നാണ് പാർട്ടി നിലപാട്.
സിപിഎം കേന്ദ്ര ഓഫിസ് ആർഎസ്എസുകാർ ആക്രമിച്ചിരുന്നു. ഓഫിസിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അത് ബിജെപിയുടെ സംസ്കാരമാണ്. ബിജെപി ചെയ്യുന്നതു പോലെ സിപിഎം ചെയ്യാൻ പാടില്ല. പകരം ആക്രമണം സിപിഎമ്മിന്റെ നിലപാടല്ല. ഇതാണ് പാർട്ടി അംഗീകരിച്ച നിലപാട്. അതിൽ നിന്നു വ്യത്യസ്തമായി ആരും പ്രവർത്തിക്കാൻ പാടില്ല. ചില പ്രവർത്തകർ ബിജെപിയുടെ പ്രകോപനത്തിൽ പെട്ടു പോയി എന്നതാണ് വസ്തുത. സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങൾ സംഘടിപ്പിക്കണമെന്നാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്. സംയമനം പാലിക്കണമെന്ന നിലപാടാണ് സിപിഎമ്മിന്റെത്.
കേരളത്തിൽ സമാധാനം സ്ഥാപിക്കണമെന്നാണ് സിപിഎം തീരുമാനം. അക്രമങ്ങളുെട ഉത്തരവാദിത്തം ബിജെപി ,ആർഎസ്എസ് സംഘത്തിനാണ്. ഇടതു ഗവൺമെന്റിനെ അസ്ഥിരമാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.