തടവുപുള്ളികളുടെ മക്കളെ പാർപ്പിക്കുന്ന കോട്ടയം പാമ്പാടിയിലെ ആശ്വാസഭവനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ആണ് അറസ്റ്റിലായത്. പ്രതിയെ പിടികൂടിയതിനെത്തുടർന്ന് കേന്ദ്രത്തിലെ 12 കുട്ടികളെയും ശിശുക്ഷേമ സമിതി മുഖേന മറ്റൊരിടത്തേക്ക് മാറ്റി.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം കുട്ടിക്കാനത്തുവച്ച് പാമ്പാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തു.
ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ആശ്വാസഭവനിൽ പാര്‍പ്പിച്ചിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടത്തെ അന്തേവാസികളായ 12 കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി. മുന്‍പും സമാനമായ രീതില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമമുണ്ടായതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.