കഴിഞ്ഞവർഷത്തെ ഫീസ് ഘടന തുടരാൻ പരിയാരം മെഡിക്കൽ കോളജ് സർക്കാരുമായി ധാരണയായി. ഇതോടെ പരിയാരം മെഡിക്കൽ കോളജിൽ ഈ വർഷംമുതൽ കുറഞ്ഞ ഫീസിൽ കുട്ടികൾക്ക് പഠിക്കാമെന്ന സർക്കാർ പ്രഖ്യാപനമാണ് പാഴായത്. മെഡിക്കൽ കോളജിനെ ഏറ്റെടുക്കാനുള്ള നടപടികളും മന്ദഗതിയിലാണ്.
ഏകീകൃത ഫീസ് ഘടന സ്വീകരിക്കാതെയാണ് പരിയാരം മെഡിക്കൽ കോളജ് പഴയ ഫീസ് തുടരാൻ തീരുമാനിച്ചത്. സർക്കാരുമായി ധാരണയിൽ ഒപ്പിടുകയും ചെയ്തു. ഇതുപ്രകാരം മറ്റ് സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് അമ്പത് ശതമാനം കുട്ടികൾക്ക് കുറഞ്ഞ ഫീസൽ പഠിക്കാനാകും. എംബിബിഎസിന് ബിപിഎൽ വിഭാഗത്തിലെ പത്ത് ശതമാനത്തിന് ഇരുപത്തിഅയ്യായിരം രൂപയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന പത്ത്ശതമാനംപേർക്ക് നാൽപത്തിഅയ്യായിരംരൂപയുമാണ് ഫീസ്. ബിഡിഎസിന് ഇതേമാതൃകയിൽ ഇരുപത്തിമൂവായിരവും നാൽപത്തിനാലായിരവുമാണ് നൽകേണ്ടത്. എംബിഎസിന് മൂപ്പത്ശതമാനം സർക്കാർ മെറിറ്റ് സീറ്റിൽ രണ്ടരലക്ഷവും ബിഡിഎസിന് രണ്ടുലക്ഷത്തി പതിനായിരം രൂപയും അടയ്ക്കണം. എന്നാൽ 35ശതമാനം മാനേജ്മെന്റ് സീറ്റിന് എംബിബിഎസിനും ബിഡിഎസിനുമായി യഥാക്രമം പത്ത്്ലക്ഷം രൂപയും നാല്്ലക്ഷം രൂപയുമാണ് നിശ്ചയച്ചിരിക്കുന്നത്. ഏകീകൃത ഫീസിൽ എംബിബിഎസ് എൻ.ആർ.ഐ. സീറ്റിന് ഇരുപത് ലക്ഷം നൽകുമ്പോൾ ഇവിടെ പതിനാല്്ലക്ഷം നൽകിയാൽമതി. ബിഡിഎസിന് അഞ്ചുലക്ഷവും. സർക്കാർ ഫീസിൽ കുട്ടികൾക്ക് പ്രവേശനം നൽകാനുള്ള ചർച്ചകള്‍പോലും ഇത്തവണ നടന്നില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോൾ ഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരും ഈ മെഡിക്കൽ കോളജിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയതാണ്. പ്രഖ്യാപനങ്ങൾ നടപ്പിലായാൽ മാത്രമെ കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനാകു.