വിശാലസഖ്യം തകര്‍ത്ത് ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വൈകിട്ട് അഞ്ചിന് സത്യപ്രതിജഞചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി പട്നയിലെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കും. ബിജെപി, സര്‍ക്കാരില്‍ പങ്കാളിയാകും. ഒരാഴ്ച്ചയ്ക്കുള്ളില്‍ നിതീഷ് വിശ്വാസവോട്ട് തേടും. ഇന്നലെ വൈകിട്ട് നാടകീയമായി നിതീഷ് രാജിവയ്ക്കുകയും മൂന്നുമണിക്കൂറിനുള്ളില്‍ ബിജെപി പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. മോദിക്കെതിരെ വിശാലസഖ്യം രൂപീകരിച്ച് ബിഹാറില്‍ അധികാരത്തിലെത്തിയ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്.
ഉപമുഖ്യമന്ത്രി സ്ഥാനവും നിര്‍ണായക വകുപ്പുകളും നിതീഷിന്‍റെ സര്‍ക്കാരില്‍ ബിജെപിക്കുണ്ടാകും. 243 അംഗ നിയമസഭയില്‍ ജെഡിയുവിന് 71 എംഎല്‍എമാരുണ്ട്. ബിജെപിയുടെ 53 പേരുള്‍പ്പെടെ എന്‍ഡിഎയുടെ അംഗബലം 58. ആര്‍ജെഡിക്ക് 80 ഉം കോണ്‍ഗ്രസിന് 27 ഉം എംഎല്‍എമാരുണ്ട്. ഇന്നവെ വൈകീട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. റയില്‍വേയുടെ ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേട് അടക്കം വിവിധ അഴിമതിക്കേസുകളില്‍ ലാലുപ്രസാദിന്‍റെ കുടുംബം അന്വേഷണം നേരിടുന്നുണ്ട്. ഇതില്‍ നിതീഷ് അസംതൃപ്തനായിരുന്നു.
ലാലുവിന്‍റെ മകന്‍ തേജസ്വി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ലാലു നിഷേധിച്ചത് നിതീഷ് ആയുധമാക്കിയത്. അഴിമതിക്കെതിരെ എല്ലാവരും ഒന്നിക്കണമെന്നായിരുന്നു നിതീഷിനെ അഭിനന്ദിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. പിന്നാലെ മോദി പങ്കെടുത്ത ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം. ബിജെപി നിതീഷിന് പിന്തുണപ്രഖ്യാപിച്ചു. ഗവര്‍ണര്‍ക്ക് കത്തുനല്‍കി. നോട്ട് അസാധുവാക്കല്‍ മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ പലപ്പോഴും ബിജെപിക്കൊപ്പം നിന്ന നിതീഷിന്‍റെ കൃത്യമായ ചുവടുമാറ്റം. കോണ്‍ഗ്രസും ആര്‍ജെഡിയും നിതീഷിനെതിരായ ആക്രമണത്തിന് തുടക്കമിട്ടെങ്കിലും പ്രതിപക്ഷ െഎക്യം പ്രതിസന്ധിയിലായി.