ആലപ്പുഴയിൽ നോക്കുകൂലിയുടെ പേരിൽ നടന്ന ഗുണ്ടായിസത്തിൽ മന്ത്രി ജി.സുധാകരൻ സംഘടനാ തലത്തിൽ വിശദീകരണം തേടി. തെറ്റുതിരുത്താനും ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ അച്ചടക്കനടപടി എടുക്കാനും സി.ഐ.ടി.യു ജില്ലാ നേതൃത്വത്തിന് നിർദേശവും നൽകി. അതേ സമയം കേസുമായി മുന്നോട്ടു പോകാനാണ് മർദ്ദനമേറ്റ സഹോദരങ്ങളുടെ തീരുമാനം
ആലപ്പുഴയിലെ നോക്കുകൂലി എന്ന അളിഞ്ഞ സംസ്ക്കാരം അവസാനിപ്പിക്കണമെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് സി.ഐ.ടി.യു പ്രവർത്തകാരുടെ ഗുണ്ടായിസം നടന്നത്. നോക്കുകൂലിയുടെ പേരിൽ സഹോദരങ്ങളെ മർദിച്ച സംഭവം നാണക്കേടായതോടെയാണ് പാർട്ടി തലത്തിൽ മന്ത്രി ഇടപെട്ടത്. ജി.സുധാകരന്റെ നിർദേശപ്രകാരം സി.ഐ.ടി.യു നേതാക്കൾ തത്തംപള്ളിയിൽ മർദ്ദനമേറ്റ വീട്ടുകാരെ കണ്ട് ഖേദം അറിയിച്ചു.
നടന്ന സംഭവങ്ങൾ ചോദിച്ചറിഞ്ഞ നേതാക്കൾ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി. കുടുംബത്തിൽ നിന്നും നോക്കുകൂലിയായി ഈടാക്കിയ തുക തിരിച്ചു നല്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും വീട്ടുടമ നിരസിച്ചു. എന്നാൽ കേസുമായി മുന്നോട്ടു പോകും. അതേ സമയം തൊഴിലാളികളുടെ ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി അംഗത്തെ സി ഐ ടി യു നേതൃത്യം ചുമതലപ്പെടുത്തി. സംസ്ഥാനമൊട്ടുക്കും സംഘടനയക്ക് നാണക്കേട് ഉണ്ടായ സഭവത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.