തിരുവനന്തപുരം ബാലരാമപുരത്ത് എൽ ഡി എഫ് - യു ഡി എഫ് സംഘർഷം. എം. വിൻസന്റിനെ പിന്തുണച്ച് യുഡിഎഫും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും നടത്തിയ സമരങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ തമ്മിലുള്ള കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി സമരപന്തലുകൾ പൊളിച്ചുനീക്കി.
എം വിൻസന്റിന് പിന്തുണയുമായി ബാലരാമപുരത്ത് യു ഡി എഫിന്റെ സമരപ്പന്തലിന് സമീപം വൈകുന്നേരമാണ് രാജി ആവശ്യവുമായി എൽഡിഎഫും സമരം തുടങ്ങിയത്. സമരത്തിന് മുന്നോടിയായി എൽഡിഎഫ് നടത്തിയ പ്രകടനം പ്രകോപനത്തിലേയ്ക്ക് നീങ്ങിയതോടെ പൊലീസ് ഇരുകൂട്ടർക്കുമിടയിൽ നിലയുറപ്പിച്ചു. അതിനിടെ സമരപ്പന്തലുകളിൽ നിന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് കല്ലേറ് തുടങ്ങി.
ആദ്യം സംയമനം പാലിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. ഇരുപന്തലുകളിൽ നിന്നും ചിതറി ഓടിയ പ്രവർത്തകർ പൊലീസിനു നേരെ കസേര കളും കല്ലും വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് സമരപന്തലുകൾ അടിച്ചുതകർത്തു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.