വിദ്യാർഥികളെ കണ്ണിയാക്കി മണിചെയിൻ നടത്തുന്ന ക്യൂനെറ്റ് കേരളത്തിലേക്ക് വ്യാപാരം വ്യാപിപ്പിച്ചത് മുംബൈയില്‍ ആയിരം കോടി രൂപയുടെ തട്ടിപ്പ് കേസില്‍ കുടങ്ങിയതിനുശേഷം. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസിൽ ബില്യാര്‍ഡ് ചാംപ്യന്‍ കൂടിയായ മൈക്കൽ ഫെരേര ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. അതേസമയം, മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് കോഴിക്കോട്ട് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ആയിരം കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് ക്യൂനെറ്റെന്ന മണിചെയിൻ കമ്പനിയുടെ ഇന്ത്യൻ പ്രോമോട്ടർമാര്‍ കഴിഞ്ഞ വർഷം മുംബൈ പൊലീസിന്റെ പിടിയിലായത്. ബില്യാര്‍ഡ്സില്‍ നാലു തവണ ലോക ചാംപ്യനാട മൈക്കൽ ഫെരേര , മാൻകോം നോസർ ദേശായ്,സുരേഷ് തിമിരി, ശ്രീനിവാസ റാവു വെങ്ക അടക്കംഅഞ്ചുപേരാണ് അറസ്റ്റിലായത്. ജനങ്ങളെ വിഢിയാക്കുക എന്നതാണ് കമ്പനിയുടെ മുഖമുദ്രയെന്നായിരുന്നു ഇവരുടെ ഇടക്കാല ജാമ്യം തള്ളി ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണം. പുണെ, ഹൈദരബാദ്, ബംഗളുരു എന്നിവിടങ്ങളിലും കമ്പനിക്കെതിരെ കേസുണ്ട്. കമ്പനിയുടെ പ്രവർത്തനം വിശദമായി പരിശോധിക്കണെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയാണ് കേസിലെ പ്രതികൾക്ക് സുപ്രീം കോടതി പിന്നീട് ജാമ്യം നൽകിയത്.
സുപ്രീം കോടതി വിധി പോലും തെറ്റിധരിപ്പിച്ചാണ് കമ്പനി കേരളത്തിൽ ആളെക്കൂട്ടുന്നത്. പ്രവർത്തനരീതി വിശദമായി പരിശോധിക്കണമെന്ന പരാമർശം കമ്പനിയുടെ പ്രവർത്തനം സുപ്രീം കോടതി അംഗീകരിച്ചുവെന്നതിന് തെളിവാണെന്നാണ് പ്രചാരണം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ കമ്പനിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരനായ കോളേജ് അധ്യാപകനിൽ നിന്നു മൊഴിയെടുത്തു.