ആലുവയിൽ 2.71 കോടി രൂപ മൂല്യമുള്ള അസാധു നോട്ടുകൾ പിടികൂടി. സ്ത്രീയടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. നാലു ബാഗുകളിലായി മലപ്പുറത്തുനിന്നു പെരുമ്പാവൂരിലേക്ക് ആഡംബര കാറിൽ കൊണ്ടുവരികയായിരുന്നു നോട്ടുകൾ. എറണാകുളം –അങ്കമാലി ദേശീയ പാതയിൽ പറവൂർ കവലയിൽ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ പോയി. പിന്തുടർന്ന് ആലുവ പാലസിനു സമീപം പിടികൂടുകയായിരുന്നു. വാഹനത്തിന്റെ നമ്പർ വ്യാജമാണ്. ആയിരത്തിന്റെ 122 കെട്ട് നോട്ടും 500ന്റെ 299 കെട്ട് നോട്ടുമാണു ബാഗുകളിലുണ്ടായിരുന്നത്.
പൊതുമേഖലാ സ്ഥാപനത്തിന്റെ പെരുമ്പാവൂരിലെ ഇൻഷുറൻസ് യൂണിറ്റ് മാനേജർ കുറുപ്പംപടി സ്വദേശി നിധിൻ, കടമറ്റം സ്വദേശി അനൂപ്, ആലുവ ചുണങ്ങംവേലി സ്വദേശി ജിജു, മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി, അമീർ, ആലുവ തോട്ടമുഖത്ത് തയ്യൽ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്. നിസാര തുകയ്ക്ക് മലപ്പുറത്തുനിന്നു വാങ്ങിയതാണു നോട്ടുകളെന്നും ഏതെങ്കിലും മാർഗത്തിൽ ഇവ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണു വാങ്ങിയതെന്നും പ്രതികൾ പൊലീസിനോടു പറഞ്ഞു. ഒരാഴ്ച മുൻപ് മൂവാറ്റുപുഴയിൽനിന്ന് 2.30 കോടി രൂപ മൂല്യമുള്ള അസാധു നോട്ടുകൾ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നു.