ആർജെഡി– ജെഡിയു തർക്കം രൂക്ഷമായതിനെ തുടർന്ന് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്കു കൈമാറി. അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്നും ബിഹാറിന്റെ താല്‍പര്യം കണക്കിലെടുത്തുള്ള തീരുമാനമാണെന്നും നിതീഷ് കുമാർ രാജിക്കത്ത് നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആർജെഡി അനുവദിക്കുന്നില്ല. സഖ്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും നിതീഷ് പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ ആര്‍ജെഡി നടപടിയെടുക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടിരുന്നു.
മോദി തരംഗത്തെപ്പോലും വെല്ലുവിളിച്ച് ബിഹാറിൽ അധികാരം പിടിച്ച മഹാസഖ്യത്തിന്റെ സർക്കാർ, രണ്ടുവർഷം പോലും തികയ്ക്കാതെയാണ് തകർന്നടിഞ്ഞിരിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി മഹാസഖ്യത്തിൽ അംഗമായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ശ്രമം നടത്തിയിരുന്നെങ്കിലും, എല്ലാം വൃഥാവിലായെന്ന് വ്യക്തമാക്കുന്നതാണ് നിതീഷിന്റെ രാജി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു 2013ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചു എൻഡിഎ വിട്ട നിതീഷ് കുമാർ, പഴയ തട്ടകത്തിലേക്കു മടങ്ങുമെന്ന സൂചന ശക്തമാണ്. നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തിൽ, ബിജെപി നേതൃയോഗം ഉടൻ ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ പുറത്തുനിന്നു പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി മോദിയും യോഗത്തിൽ പങ്കെടുക്കും.