മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാൻ സഖ്യകക്ഷിയായ ആർജെഡി അനുവദിക്കുന്നില്ലെന്നു രാജിവച്ചതിനുശേഷം നിതീഷ് കുമാർ അറിയിച്ചു. ബിഹാറിന്റെ താൽപ്പര്യം കണക്കിലെടുത്തുള്ള തീരുമാനമാണു തന്റേത്. അഴിമതിയോടു വിട്ടുവീഴ്ചയില്ല. സഖ്യം തകരാതിരിക്കാൻ എല്ലാവിധശ്രമങ്ങളും നടത്തി. രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ഐക്യത്തിനു താൻ അനുകൂലമാണെന്നും ഗവർണർക്കു രാജിക്കത്തു കൈമാറിയശേഷം രാജ്ഭവനു പുറത്തു മാധ്യമങ്ങളോടു സംസാരിക്കവെ നിതീഷ് അറിയിച്ചു.
രാജിവയ്ക്കുന്നതിനു മുൻപ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും ബിഹാറിന്റെ ചുമതലയുള്ള കോൺഗ്രസിന്റെ സി.പി. ജോഷിയെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിയോടുവരെ സംസാരിച്ചുനോക്കി. എന്നാൽ ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ആവശ്യങ്ങൾ ഭൂമിയിൽ വച്ചു നേടിയെടുക്കാനാകും, എന്നാൽ അത്യാഗ്രഹം തൃപ്തിപ്പെടുത്താനാകില്ലെന്നു ഗാന്ധിജി എപ്പോഴും പറയാറുണ്ട്.
ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നെ കുറ്റപ്പെടുത്തേണ്ടവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നോട്ടു നിരോധനത്തെ താന്‍ പിന്തുണച്ചപ്പോൾ നിരവധി ആരോപങ്ങളാണു നേരിടേണ്ടിവന്നത്. ഈ പരിതസ്ഥിതിയിൽ ജോലി ചെയ്യാനാകില്ല, എനിക്കു മടുത്തു. പരിഹാരം കണ്ടെത്താനാകാതെ ഞാൻ മടുത്തു. അടുത്തത് എന്തു സംഭവിക്കുമെന്നു കാണാം – നിതീഷ് കൂട്ടിച്ചേർത്തു.
അതേസമയം, അഴിമതിക്കെതിരായ നിതീഷിന്റെ പോരാട്ടത്തെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 125 കോടി ജനങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യും, അദ്ദേഹത്തിന്റെ ആത്മാർഥതയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു.
അതേസമയം, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവയ്ക്കാൻ തയാറാകാത്തതിനാലാണു നിതീഷ് രാജിവയ്ക്കാൻ നിർബന്ധിതനായതെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. മഹാസഖ്യം എന്നത് ഒരു ആശയത്തിന്റെ പേരിൽ രൂപീകരിച്ചതല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അതൊരു കുടുംബ സംഖ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.