വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കും. മൃതദേഹം കൊണ്ടുവരുന്നതിന് 12 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വിവരമറിയിക്കണമെന്ന കേന്ദ്രസർക്കാർ സർക്കുലർ അംഗീകരിക്കാനാകില്ല. ഇന്ത്യയിൽ മാത്രം വ്യത്യസ്ത നീതിയെന്നതിനോട് യോജിക്കാനാകില്ലെന്നും പ്രവാസികൾ പറയുന്നു.
മൃതദേഹമെത്തിക്കുന്നതിന് 48 മണിക്കൂറിന് മുൻപ് വിമാനത്താവളത്തിൽ അറിയിക്കണമെന്ന ഉത്തരവ് 12 മണിക്കൂറാക്കി കേന്ദ്രസർക്കാർ ചുരുക്കി. ഇത് കഴിഞ്ഞദിവസം ഹൈക്കോടതി അംഗീകരിച്ചു. ഈ നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. എംബാം ചെയ്ത ശേഷം 12 മണിക്കൂർ മൃതദേഹം എവിടെ സൂക്ഷിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് നീതിനിഷേധമാണ്. മറ്റ് രാജ്യങ്ങളിൽ ഇല്ലാത്ത നിയന്ത്രണം ഇന്ത്യയിൽ മാത്രം എന്തിന് നടപ്പാക്കുന്നുവെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
മൃതദേഹം സ്വദേശത്തേയ്ക്ക് അയയ്ക്കുന്നതിന് രണ്ട് ദിവസം മുൻപ് രേഖകൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തിക്കണമെന്ന കരിപ്പൂർ എയർപോർട്ട് ഹെൽത്ത് ഓഫിസറുടെ സർക്കുലറിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഡെത്ത് സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് പകർപ്പ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻഒസി എന്നിവ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. വ്യാപക പ്രതിഷേധത്തിനൊടുവിലാണ് സർക്കുലറിൽ ഇളവു വരുത്താൻ കേന്ദ്രസർക്കാർ തയാറായത്.