നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ നിന്ന് പുറത്തുപോകാനും മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. തിരക്കിട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് നടിയെ ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിഭാഷകരോട് നിര്‍ദേശിച്ചു. ജയിലില്‍ വച്ചാണ് അഭിഭാഷകരുമായി കൂട്ടിക്കാഴ്ച നടത്തിയത്. ജാമ്യം നിഷേധിക്കാനുണ്ടായ സാഹചര്യം അഭിഭാഷകര്‍ വിശദീകരിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ദിലീപിന്‍റെയും അഭിഭാഷകരുടേയും തീരുമാനം.
യുവനടിയെ ഉപദ്രവിച്ച കേസ് ന്യൂഡൽഹിയിലെ നിർഭയ കേസിനെക്കാൾ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാൻ തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു. തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ കേസിനെയും ഇരയെയും ബാധിക്കുമെന്നും അറിയിച്ചു.
നടി മജിസ്ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നൽകരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുവരുന്നതു ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സർക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു.
ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇനി പൊതുജനത്തിനോ മാധ്യമങ്ങൾക്കോ മറ്റ് അഭിഭാഷകർക്കോ പ്രവേശനമുണ്ടാകില്ല. ദിലീപിനെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു സുരക്ഷാപ്രശ്നമുണ്ടെന്നു പൊലീസ് നേരത്തേ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം 'സ്കൈപ്' വഴി വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു ദിലീപിനെ കോടതിയിൽ 'ഹാജരാക്കിയത്'.